Thursday 18 February 2016

എല്ലാ വിമര്‍ശനങ്ങളേയും അതിജീവിച്ച് ഡിങ്കമതം.




ഡിങ്കമതത്തിന്റെ വളര്‍ച്ചയില്‍ അസൂയപൂണ്ട ഒരു അന്യമതസ്ഥന്റെ പോസ്റ്റ്
.
ഡിങ്കമതത്തിന്റെ കപടമുഖം
-----------------------------------------
[ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മതമെന്നും അതാണ്‌ ഏറ്റവും ശ്രേഷ്ടവും നൂതനവും ശാസ്ത്രീയവുമായതെന്നും അവകാശപ്പെട്ടുകൊണ്ട്‌ മറ്റുമതങ്ങളെ അടിച്ചാക്ഷേപിച്ച്, ജനങ്ങളില്‍ അങ്കലാപ്പും അരാജകത്വവും സൃഷ്ടിച്ച്, സമൂഹത്തിലും സമൂഹമാധ്യമങ്ങളിലും തെറ്റിധാരണകളുടെ വിഷം പരത്തുന്ന ഡിങ്കമതത്തിന്, അതുകണ്ട് സഹികെട്ട ഒരു ഇതരമതസ്ഥനെന്ന നിലയില്‍, ഇവിടെ ഒരു മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നു.
പലതവണയായി ഫെയിസ്ബുക്കിലും മറ്റും ഒളിഞ്ഞും തെളിഞ്ഞും ഡിങ്കമതം മായാവിസ്റ്റുകളെ കടന്നാക്രമിക്കുകയാണ്. പല സംവാദങ്ങളിലും ‘ഏക ദൈവമായ ഡിങ്കന്‍’ എന്ന വാചകം ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ട് ‘മായാവിസ്റുകളെല്ലാം ബഹുദൈവവാരാധാകരാണ്’ എന്ന തെറ്റിധാരണ പരത്തിയും, സമാധാനത്തിന്റെ പേരില്‍ മിണ്ടാതിരിക്കുന്ന മായാവിസ്റ്റു മതാധ്യക്ഷന്മാരുടെ മൌനത്തെ മുതലെടുത്തും വലിയ തോതിലുള്ള മതപരിവര്‍ത്തന ശ്രമമാണ് ഡിങ്കോയിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ വിശുദ്ധ ബാലരമ ‘മായാവി, രാജു, രാധ’ എന്ന ത്രിത്വത്തില്‍ അധിഷ്ടിതമാണെങ്കിലും, ഈ വിശുദ്ധ ത്രയങ്ങളില്‍ മായാവി എന്ന ദൈവം ഏകനാണ് എന്ന വസ്തുത നിങ്ങള്‍ മറച്ചുവയ്ക്കുന്നു
‘പ്രവാചകന്‍’ എന്ന് വിളിക്കപെടുന്ന മീട്ടുമുയലിനു മുന്‍പാകെ ഒരു ഗുഹയില്‍ ഒരു വവ്വാല്‍ വഴി ഡിങ്കന്‍ നേരിട്ട് കെട്ടിയിറക്കി എന്ന് നിങ്ങള്‍ അവകാശപ്പെടുന്ന നിങ്ങളുടെ പുസ്തകത്തില്‍ പറഞ്ഞത് അപ്പടി കണ്ണും പൂട്ടി, വായും പൊത്തി വിശ്വസിച്ചു, മാറിയ കാലവും കാലക്കേടും നോക്കാതെ, മീട്ടുചര്യ പാലിക്കുന്നവര്‍ക്ക് മാത്രം; അതും 
അവര്‍ “ഡിങ്കാ” എന്ന് നിലവിളിക്കുമ്പോള്‍ മാത്രം സഹായവും സ്വര്‍ഗ്ഗവും ആയി എത്തുന്ന കര്‍ക്കശക്കാരനായ ദൈവമല്ല ഞങ്ങളുടെ മായാവി. 
ഞങ്ങളുടെ മായാവി, മനുഷ്യരുടെ മഹാപാതകങ്ങള്‍ (രാജു ക്ലാസ് കട്ട് ചെയ്തു രാധയുമായി കാട്ടില്‍ കറങ്ങി നടന്നു എന്നതുള്‍പ്പെടെയുള്ള കൊടിയ പാപങ്ങള്‍) സ്വയം ഏറ്റുവാങ്ങിക്കൊണ്ട്, അവര്‍ക്ക് വേണ്ടി കുട്ടൂസന്റെ 
കുപ്പിയിലേറുകയും, മൂന്നാം നാള്‍ കുപ്പിയില്‍ നിന്ന് ഉയര്ത്തെഴുന്നെല്‍ക്കുകയും ചെയ്തു. അതാണ്‌ സ്നേഹമതം. എന്നിട്ടും ഡിങ്കമതം മാത്രമാണ് സമാധാനത്തിന്റെ മതം എന്ന് മാലോകരെ വിശ്വസിപ്പിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നു…
പിന്നെ സമാധാനത്തിന്റെ കാര്യം കൂടുതല്‍ പറയുമ്പോള്‍, ലോകമാസകലം ഒന്ന് കണ്ണോടിക്കുക. എന്താണ് ഡിങ്കമതക്കാര്‍ ചെയ്യുന്നത്?, നേരം വെളുക്കും മുതല്‍ ബാലമംഗളത്തില്‍ പറയുന്ന കപ്പ മാത്രം തിന്നു വയറ്റില്‍ ഗ്യാസ് നിറച്ച്, പൊതുസ്ഥലത്ത് അതിപ്രഹര ശേഷിയുള്ള മനുഷ്യബോംബുകളായി പൊട്ടിത്തെറിച്ചു ലോകസമൂഹത്തില്‍ ഭീകരത സൃഷ്ടിക്കുന്ന നിങ്ങളെ പോലുള്ള ഭീകരരെ നിങ്ങള്ക്ക് മായാവിസ്റ്റുസമൂഹത്തില്‍കാണാന്‍ സാധിക്കുമോ?
അതും പോട്ടെ.., ഡിങ്കന്‍ ദൈവമാണ് എന്നതു തന്നെ ഒരു തെറ്റിധാരണയുടെ പുറത്താണ്. വിശുദ്ധ ബാലരമയ്ക്ക് മുന്‍പേ ഇറങ്ങിയ വിശുദ്ധ പൂമ്പാറ്റയില്‍, ഒരു പഴയ പ്രവാചകനായ കിഷ്ക്കു ഇങ്ങനെ അരുള്‍ ചെയ്തിരുന്നു. “എനിക്ക് മുന്‍പേ വരുന്നവന്‍ എന്നേക്കാള്‍ വലിയ വാലുള്ളവന്‍; അവന്റെ ജട്ടിയഴിക്കാന്‍ പോലും എനിക്ക് യോഗ്യതയില്ല“. അത് നിങ്ങള്‍ ഡിങ്കന്‍ ആണെന്ന് വ്യാഖ്യാനിച്ചു. ശരിയാണ്, “അവന്റെ ജട്ടിയഴിക്കാന്‍ പോലും എനിക്ക് യോഗ്യതയില്ല” എന്ന അരുളപ്പാടില്‍ പറഞ്ഞിരിക്കുന്ന ‘ജട്ടി' ധരിച്ച ഒരേയൊരു ദൈവം ഡിങ്കന്‍ ആണെന്ന് നിങ്ങള്‍ പ്രചരിപ്പിച്ചു. പക്ഷെ നിങ്ങള്‍ ഒന്ന് വിട്ടുപോയി.. “ എനിക്ക് മുന്‍പേ വരുന്നവന്‍ എന്നേക്കാള്‍ വലിയ വാലുള്ളവന്‍” എന്ന വാചകം. ഒരു പേട്ട്‌ ചുണ്ടെലിയായ ഡിങ്കന് എങ്ങനെയാണ് കുരങ്ങു രൂപിയായ കിഷ്ക്കുവിനെക്കാള്‍ വലിയ വാല്‍ ഉണ്ടാവുക?. തീര്‍ത്തും അസാധ്യം. അന്ന് തന്നെ ഞങ്ങള്‍ പറഞ്ഞതാണ്, പ്രവാചകനായ കിഷ്ക്കു ഉദ്ദേശിച്ചത് ഞങ്ങളുടെ വിശുദ്ധപുസ്തകമായ ബാലരമയിലെ തന്നെ മറ്റൊരു പ്രവാചകനായ കപീഷിനെ കുറിച്ചാണെന്ന്!. കപീഷ് ചില അവസരങ്ങളില്‍ ജട്ടി ഇട്ടിരുന്നു എന്നും, ജട്ടിയിട്ട കുരങ്ങന് വാല്‍ നീട്ടുവാനുള്ള അസൌകര്യം കാരണം ആദ്യം ജട്ടിയില്‍ ഒരു ഓട്ട ഇടുകയും പിന്നെ അവസാനം ജട്ടി തന്നെ വേണ്ടെന്നു വയ്ക്കുകയും ആണ് ഉണ്ടായതെന്നുള്ള മൂടിവയ്ക്കപ്പെട്ട വസ്തുത വിശുദ്ധ ബാലരമ ലക്കം 1234:56 പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.
പൂമ്പാറ്റയ്ക്കും വിശുദ്ധ ബാലരമയ്ക്കും നൂറ്റാണ്ടുകള്‍ക്കു ശേഷം ഇറങ്ങിയ പുസ്തകമാണ് ബാലമംഗളം എന്ന കാര്യം നിലനില്‍ക്കെ, ബാലമംഗളവും ശാസ്ത്ര സത്യങ്ങളും വളച്ചൊടിച്ചു, ഡിങ്കനും ഡിങ്കമതവും ലോകം ഉണ്ടായ കാലം മുതല്‍ക്കേ ഉണ്ടായിരുന്നു എന്നും ഡിങ്കനാണ് ലോകസ്രഷ്ടാവെന്നും പറയുന്നത് വെറും കള്ള വ്യാഖ്യാനങ്ങള്‍ മാത്രമാണ്. പൂമ്പാറ്റയുടെയും വിശുദ്ധ ബാലരമയുടെയും, ഒരു മോഡിഫൈഡ്‌ വേര്‍ഷനാണ് (പങ്കിലക്കാട് എന്ന കാട്ടുമൂലയ്ക്ക് അനുസൃതമായി തട്ടിക്കൂട്ടിയത്) ബാലമംഗളം എന്നത് പങ്കിലക്കാടിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകുന്നതാണ്.
പിന്നെ നിങ്ങളുടെ ഏറ്റവും വലിയ വായ്ത്താരി ബാലമംഗളം മാറ്റത്തിനതീതമായി നിലകൊള്ളുന്നു എന്നും, അതില്‍ ഒന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതുമാണ്. സഹോദരാ എങ്ങിനെ കൂട്ടിച്ചേര്‍ക്കും? ബാലമംഗളം കുത്തുപാളയെടുത്ത്‌ പ്രസിദ്ധീകരണം നിര്‍ത്തിയിട്ടു നൂറ്റാണ്ടുകള്‍ ആയി. പക്ഷെ അതേസമയം ഞങ്ങളുടെ ബാലരമ, ഇന്നും, “കാലത്തിനനുസൃതമായി കാലുകഴുകിയും മുത്തിയും” പ്രസാധനം തുടരുന്നു…
ചാണകപ്രിയരും ബഹുദൈവാരാധകരുമായ അമര്‍ചിത്രകഥാ വിശ്വാസികളും (ഭൂരിപക്ഷം), മായാവിസ്റുകള്‍ ഉള്‍പ്പെടെയുള്ള മറ്റു മത വിശ്വാസികളും (ന്യൂനപക്ഷം) ഏറെ വസിക്കുന്ന ഇവിടെ തീവ്രവാദം വളര്‍ത്താന്‍ ഡിങ്കോയിസ്റ്റുകള്‍ ശ്രമിക്കരുത്. ശ്രമിച്ചാല്‍ ഉരുളക്കുപ്പേരിയായി സ്നേഹമതക്കാരായ മായാവിസ്റുകള്‍ ഇനി രംഗത്തിറങ്ങും എന്ന് അറിയിച്ചു കൊള്ളുന്നു. ഈയിടെ നാണമില്ലാതെ ഡിങ്കമതം സ്വീകരിച്ച് അവര്‍ക്ക് അര്‍ഹിക്കാത്ത വാര്‍ത്താപ്രധാന്യം നല്‍കിയ E A Jabbar മാസ്റെര്‍ അടക്കമുള്ള പുത്തന്‍ ഡിങ്കമത തീവ്രവാദികളെ ഞങ്ങള്‍ പരസ്യമായ ഒരു സംവാദത്തിനു വെല്ലുവിളിക്കുന്നു. ക്ഷമയ്ക്കും ഒരു പരിധിയുണ്ട്… (ഇവിടെ ചോരപ്പുഴയൊഴുകും)
എന്ന് 
.
മായാവിസ്റ്റു മേലദ്ധ്യക്ഷന്‍
സിഫിലിസ് മാര്‍ ഗോണോറിയോസ് തൃതീയന്‍]
.
[കടപ്പാട് - Shaan Kumar @ FT]

No comments:

Post a Comment