Showing posts with label ഡിങ്കമത സമ്മേളനം. Show all posts
Showing posts with label ഡിങ്കമത സമ്മേളനം. Show all posts

Friday, 1 April 2016

എന്തുകൊണ്ട് ഡിങ്കന്‍? - മലപ്പുറത്ത് നടന്ന ആദര്‍ശ വിശദീകരണ സായാഹ്നം

'എന്തുകൊണ്ട് ഡിങ്കന്‍?' എന്ന വിഷയത്തില്‍ ഡിങ്കോയിസ്റ്റ് ആദര്‍ശ വിശദീകരണ സായാഹ്നം മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി പരിസരത്ത് വച്ച് നടന്നു.
.

.
 ഡിങ്കോയിസം എന്ന മഹത്തായ ആശയത്തിന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലക്കകത്തു നിന്നും പുറത്തു നിന്നുമുള്ള നിരവധി ഡിങ്കോയിസ്റ്റുകള്‍ പങ്കെടുത്തു. 'എന്തുകൊണ്ട് ഡിങ്കന്‍?' എന്ന വിഷയത്തില്‍ ഡിങ്കന്റെ മഹാത്മ്യത്തെക്കുറിച്ച് പ്രമുഖ ഡിങ്കമത പണ്ഡിതനായ സമൂസ ത്രികോണാധ്യായ പ്രഭാഷണം നടത്തി. ഡിങ്കോയിസത്തിന്റെ ചരിത്രവും വളര്‍ച്ചയും വേദങ്ങളേയും ഉപനിഷത്തുക്കളേയും ഉദ്ധരിച്ചു കൊണ്ട് 'ഡിങ്കനും പൗരാണികതയും' എന്ന വിഷയത്തില്‍ പണ്ഡിതനായ പത്തിരി വൃത്തചൈതന്യ ഭക്തിപ്രഭാഷണം നടത്തി. പ്രപഞ്ചോല്‍പ്പത്തിയും ഈ സര്‍വ്വ പ്രപഞ്ചവും ഡിങ്കനാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, 'പ്രാപഞ്ചിക കാഴ്ചപ്പാടില്‍ ഡിങ്കന്‍' എന്ന വിഷയത്തില്‍ പ്രൊഫ: കെ. പാപ്പൂട്ടി ക്ലാസ്സെടുത്തു. മതങ്ങളുടെ മനശ്ശാസ്ത്രപരമായ പ്രത്യേകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട്, 'ഡിങ്കോയിസം-ഒരു മനശ്ശാസ്ത്ര ദര്‍ശനം' എന്ന വിഷയത്തില്‍ ചിഞ്ചുമോന്‍ ചായക്കോപ്പയിലും സ്ത്രീ സൗഹൃദ മതമായ ഡിങ്കോയിസത്തെക്കുറിച്ച് 'ലിംഗനീതിയും ഡിങ്കോയിസവും' എന്ന വിഷയത്തില്‍ പ്രമുഖ ഡിങ്കമത പണ്ഡിത ലിജിഷ എ.ടിയും വിശ്വമാനവദര്‍ശനത്തിലൂന്നിയ ഡിങ്കോയിസത്തെക്കുറിച്ച് 'മാനവികത-ഡിങ്കമതപശ്ചാത്തലത്തില്‍' എന്ന വിഷയത്തില്‍ വി.വിനോദും പ്രഭാഷണങ്ങള്‍ നടത്തി.
.
കൂടാതെ ഡിങ്കസൂക്തങ്ങളുടെ പോസ്റ്റര്‍ പ്രദര്‍ശനവും ഡിങ്കഭക്തിഗാനാലാപനവും കപ്പ പ്രസാദ വിതരണവും വിശുദ്ധ ഡിങ്കന്റെ ചിത്രം വരക്കല്‍ ചടങ്ങും നടന്നു. ഡിങ്കനെ നഗ്നനായി ചിത്രീകരിച്ചതില്‍ ചില ഡിങ്കോയിസ്റ്റുകള്‍ പ്രതിഷേധം രേഖപ്പെടുത്തുകയും മറ്റ് മതവിശ്വാസികളെപ്പോലെ അക്രമാസക്തരാകാതെ അത് ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുകയും ചെയ്തു. വിശുദ്ധ ഡിങ്കനാണെങ്കിലും നഗ്നചിത്രം വരച്ചുവെങ്കിലും വികാരം വ്രണപ്പെട്ട് പരസ്പരം കൊലവിളികള്‍ നടത്തുന്നവരും കൈ വെട്ടുന്നവരും പുസ്തകങ്ങള്‍ കത്തിക്കുന്നവരും അല്ലെന്ന് സമാധാനമതക്കാരായ ഡിങ്കോയിസ്റ്റുകള്‍ തെളിയിച്ചു.
.
ചടങ്ങിന് വി.ആര്‍ പ്രമോദ് അധ്യക്ഷത വഹിച്ചു. കൂട്ടായ്മയില്‍ പങ്കെടുത്ത ഡിങ്കമതഭക്തര്‍ക്കും പത്ര-മാധ്യമപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും എ.കെ വിനോദ് നന്ദി രേഖപ്പെടുത്തി.


 
 




























Sunday, 27 March 2016

ഡിങ്കോയിസ്റ്റ് ആദര്‍ശ വിശദീകരണ സായാഹ്നം | 01.04.16 4 PM |


ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള മതമായി നാസ പോലും അംഗീകരിച്ച (കപ്പാ ഡിങ്കാ!) ഡിങ്കമതാനുയായികളുടെ കൂട്ടായ്മ ഏപ്രില്‍ ഒന്നിന് വൈകീട്ട് നാലുമണിക്ക് മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി സി പരിസരത്ത് വച്ച് നടക്കുന്നു. ചിന്തിക്കുന്നവര്‍ക്കെല്ലാം സ്വാഗതം...
.
   

 

Tuesday, 22 March 2016

ചക്കയേറും ഡിങ്കമതവും...


ചക്കയേറ് എന്ന ഡിങ്ക മത ദുരാചാരവും
ബഹിഷ്ക്കരിക്കപെട്ട മാതൃഭൂമി പത്രവും
 
മിട്ടു മുയല്‍ മരിച്ചത് ചക്ക മേത്തു വീണാണ് . വളരെ പണ്ട് നടന്ന സംഭവമാണെങ്കിലും ഡിങ്ക വിശ്വാസികള്‍ക്ക് അതു മറക്കാനും പൊറുക്കാനും കഴിയില്ല . ഏക ദൈവമായ ഡിങ്കന്റെ പൊന്നു മിത്രത്തിന്‍റെ കഥ കഴിച്ച ചക്ക അവരുടെ ആജന്മ ശത്രുവാകുന്നത് അങ്ങിനെയാണ് . വിശുദ്ധ ബാലമംഗളം പഴയ നിയമത്തില്‍ ചക്ക വിശ്വാസികള്‍ക്ക് വിലക്കിയതായി ഡിങ്കന്‍ അരുളി ചെയ്യുന്നു .
ചക്കയേറ് അഥവാ ചക്കയെ കല്ലെറിയുക എന്ന ആചാരം അങ്ങിനെ പുരാതനകാലം മുതല്‍ ആരഭിച്ചതാണ് . ഇന്നലെ 20.03.13 ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നടന്ന ഡിങ്കമത സമ്മേളനത്തിലും ആദ്യ ചടങ്ങ് ചക്കയെ കല്ലെറിയല്‍ ആയിരുന്നു . എറിഞ്ഞത് കല്ലല്ല എന്ന് മാത്രം . ഡിങ്കമതം സമാധാനത്തിന്റെ മതമായതിനാല്‍ കല്ലല്ല എറിയാനായി ഉപയോഗിക്കുന്നത് . എറിയുന്ന കല്ല്‌ ആരുടെയെങ്കിലും മേത്തു കൊണ്ട് പ്രാണഹാനി വന്നാല്‍ അത് ഡിങ്കന്‍ സഹിക്കില്ല . അതിനാല്‍ ബഹിഷ്ക്കരിക്കപെട്ട മാതൃഭൂമി പത്രമാണ്‌ ചക്ക എറിയാനായി ഉപയോഗിച്ചത് . (ചിത്രം സാക്ഷി )
ചക്ക പ്രദര്‍ശിപ്പിക്കുന്ന ടി വി എറിഞ്ഞു പൊട്ടിക്കണമെന്ന ഡിങ്കമത തീവ്രവാദി (ഡി എസ് എസ്) നിലപാടിനെ ഭൂരിപക്ഷം പേരും തള്ളികളഞ്ഞിരുന്നു .
അങ്ങിനെ വിശ്വാസികളെല്ലാവരും പത്രമെറിഞ്ഞു കൊണ്ടിരിക്കെ ഒരു ഡിങ്കമത പരിഷ്ക്കരണ വാദി ചില വാദങ്ങള്‍ ഉയര്‍ത്തുകയുണ്ടായി . മിട്ടു മുയല്‍ പഴുത്തു തുടുത്തു നില്‍ക്കുന്ന നിരവധി ചക്കകളുള്ള ഒരു പ്ലാവിന്നടിയില്‍ പോയി നിന്നത് കൊണ്ടാണ് ചത്തു പോയതെന്ന് ടിയാന്‍ സൂചിപ്പിച്ചു . ഭൂമിയുടെ ഗുരുത്വാകര്‍ഷണം ആണ് ഇവിടെ തെറ്റ് ചെയ്തതെന്ന് ടിയാന്‍ പറഞ്ഞു . മാത്രമല്ല എല്ലാ ചക്ക വീഴുമ്പോളും എല്ലാ മുയലുകളും ചാകുന്നില്ലെന്നും തെളിവുകള്‍ നിരത്തി ടിയാന്‍ സ്ഥാപിച്ചു . ഇത് ഡിങ്കവിശ്വാസികള്‍ക്കിടയില്‍ മാനസാന്തരത്തിനിട വരുത്തി . അവര്‍ പരിഷ്ക്കരണ വാദിയുടെ വാദങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്തപ്പോള്‍ അത് ശരിയാണ് എന്ന് കണ്ടു .
എങ്കില്‍ പിന്നെ തെറ്റായ ഒരു കാര്യം, അത് വിശുദ്ധബാലമംഗളത്തില്‍ പറഞ്ഞതാണെങ്കില്‍ പോലും എന്തിന് വീണ്ടും വീണ്ടും ആവര്‍ത്തിക്കണം .
അതിനാല്‍ ഡിങ്കമതത്തില്‍ ചക്കയെ കല്ലെറിയുന്ന ദുരാചാരം ഇനിയുണ്ടാകില്ല എന്നവര്‍ ഏകകണ്ഠമായി തീരുമാനിച്ചു .
ഇതൊരു നിസ്സാര കാര്യമായി അവര്‍ക്കനുഭവപെട്ടെങ്കിലും ഇതിനു സാക്ഷിയായ പത്രക്കാരും ചാനല്‍ പ്രവര്‍ത്തകരും അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി എന്ന് ദ്രിസാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശുദ്ധഗ്രന്ഥത്തിലുള്ള ഒരു വിശ്വാസ പ്രമാണം അതെത്ര ദുരാചാരമാണെങ്കിലും വിശ്വാസികള്‍ തെളിവുകള്‍ പരിശോധിച്ച് തിരുത്താന്‍ മിനക്കെടാറില്ലത്രെ . ലോകമത ചരിത്രത്തില്‍ ആദ്യമായി ഒരു വിശ്വാസ പ്രമാണം തിരുത്തി എന്ന ക്രെഡിറ്റ് അങ്ങിനെ ഡിങ്കമതത്തിനു സ്വന്തമായി.പത്രക്കാര്‍ ഞെട്ടിയത് വെറുതേയല്ലത്രെ. ഡിങ്ക ഡിങ്ക!